നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

പാളയത്തിനു പുറത്ത്

ഞാൻ വളർന്ന ഉൾനാടൻ പട്ടണത്തിൽ വെള്ളിയാഴ്ച ചന്ത ദിവസമായിരുന്നു. ഇത്രയും വർഷങ്ങൾക്കുശേഷവും, ഒരു പ്രത്യേക കച്ചവടക്കാരിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അവളുടെ കൈവിരലുകളും കാൽവിരലുകളും ഹാൻസെൻസ് രോഗം (കുഷ്ഠരോഗം) മൂലം ദ്രവിച്ചുപോയിരുന്നു. അവൾ തന്റെ പായയിൽ ഇരുന്നുകൊണ്ട് പൊള്ളയായ ചുരയ്ക്കാ തോട് ഉപയോഗിച്ച് തന്റെ ഉല്പന്നങ്ങൾ കൂട്ടിവയ്ക്കും. ചിലർ അവളെ ഒഴിവാക്കി. അവളിൽ നിന്ന് പതിവായി വാങ്ങുന്നത് എന്റെ അമ്മ ഗൗരവമായെടുത്തു. മാർക്കറ്റ് ദിവസങ്ങളിൽ മാത്രമാണ് ഞാൻ അവളെ കണ്ടത്. അതിനുശേഷം അവൾ പട്ടണത്തിനു പുറത്ത് അപ്രത്യക്ഷമാകും.

പുരാതന യിസ്രായേല്യരുടെ കാലത്ത്, കുഷ്ഠം പോലുള്ള രോഗങ്ങൾ അർത്ഥമാക്കുന്നത് ''പാളയത്തിനുപുറത്ത്'' ജീവിക്കുക എന്നതാണ്. അതൊരു നിരാലംബ അസ്തിത്വമായിരുന്നു. അത്തരം ആളുകളെക്കുറിച്ച് യിസ്രായേൽ നിയമം പറയുന്നത്, ''അവൻ തനിച്ചു പാർക്കണം'' (ലേവ്യപുസ്തകം 13:46) എന്നാണ്. പാളയത്തിനു പുറത്തുവെച്ചായിരുന്നു യാഗമർപ്പിച്ച കാളകളുടെ ശരീരങ്ങൾ ദഹിപ്പിക്കുന്നതും (4:12). നിങ്ങൾ ആയിരിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമല്ല പാളയത്തിനു പുറത്തുള്ള സ്ഥലം.

ഈ പരുഷമായ യാഥാർത്ഥ്യം എബ്രായർ 13 ലെ യേശുവിനെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു ജീവൻ പകരുന്നു: ''ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കൽ ചെല്ലുക'' (വാ. 13). യേശുവിനെ യെരൂശലേമിനു പുറത്താണു ക്രൂശിച്ചത് എന്ന വസ്തുത, എബ്രായ യാഗസമ്പ്രദായത്തെക്കുറിച്ച് പഠിക്കുമ്പോൾ അതീവ പ്രാധാന്യമർഹിക്കുന്നതാണ്.

നമുക്കു ശ്രദ്ധേയരാകണം, ആദരിക്കപ്പെടണം, സുഖകരമായ ജീവിതം നയിക്കണം. എന്നാൽ നിന്ദയുടെ ഇടമായ ''പാളയത്തിനു പുറത്തേക്കു'' പോകാൻ ദൈവം നമ്മെ വിളിക്കുന്നു. അവിടെയാണ് ഹാൻസെൻസ് രോഗമുള്ള കച്ചവടക്കാരിയെ നാം കണ്ടെത്തുന്നത്. ലോകം ഉപേക്ഷിച്ച ആളുകളെ നാം അവിടെയാണു കണ്ടെത്തുന്നത്. അവിടെയാണ് നാം യേശുവിനെ കണ്ടെത്തുന്നത്.

സജീവ വിശ്വാസം

സൈനിക അട്ടിമറി സമയത്ത്, സാമിന്റെ പിതാവിന് പ്രാണരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. പെട്ടെന്ന് വരുമാനം നിലച്ചതോടെ, സാമിന്റെ സഹോദരന്റെ ജീവൻ നിലനിർത്തിയിരുന്ന നിർണ്ണായക മരുന്ന് വാങ്ങാൻ കുടുംബത്തിനു കഴിയാതെ വന്നു. ദൈവത്തെ നോക്കി സാം ചിന്തിച്ചു, ഇതനുഭവിക്കാൻ ഞങ്ങൾ എന്താണു ചെയ്തത്?

യേശുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തി കുടുംബത്തിന്റെ കഷ്ടതകളെക്കുറിച്ച് കേട്ടു. മരുന്ന് വാങ്ങാൻ മതിയായ പണം തന്റെ പക്കലുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, മരുന്നു വാങ്ങി അവർക്കെത്തിച്ചുകൊടുത്തു. ഒരു അപരിചിതനിൽ നിന്നു ലഭിച്ച ജീവൻ രക്ഷാ സമ്മാനം
ആഴത്തിലുള്ളസ്വാധീനമുളവാക്കി. ''ഈ ഞായറാഴ്ച ഞങ്ങൾ ഈ മനുഷ്യന്റെ പള്ളിയിൽ പോകും,'' അവന്റെ അമ്മ പ്രഖ്യാപിച്ചു. സാമിന്റെ കോപം ശമിക്കാൻ തുടങ്ങി. ഒടുവിൽ, ഓരോരുത്തരായി, കുടുംബത്തിലെ ഓരോ അംഗവും യേശുവിൽ വിശ്വസിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനോടൊപ്പം ആർജവമുള്ള ഒരു ജീവിതശൈലിയുടെ ആവശ്യകതയെക്കുറിച്ച് യാക്കോബ് എഴുതിയപ്പോൾ, മറ്റുള്ളവരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവൻ എടുത്തുപറഞ്ഞു. ''ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?'' (2:15-16).

നമ്മുടെ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത പ്രകടമാക്കുന്നു. ആ പ്രവൃത്തികൾ മറ്റുള്ളവരുടെ വിശ്വാസ-തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്നത് ശ്രദ്ധേയമാണ്. സാമിന്റെ കാര്യത്തിൽ, അവൻ പില്ക്കാലത്ത് ഒരു പാസ്റ്ററും സഭാസ്ഥാപകനുമായി മാറി. ക്രമേണ, അവൻ തന്റെ കുടുംബത്തെ സഹായിച്ച വ്യക്തിയെ ''പപ്പാ മാപ്പസ്'' എന്നു വിളിച്ചു. യേശുവിന്റെ സ്‌നേഹം തങ്ങൾക്കു കാണിച്ചു തന്ന ആത്മീയ പിതാവായിട്ടാണ് അവൻ ഇപ്പോൾ അദ്ദേഹത്തെ അറിയുന്നത്.

ദൈവത്തിനായി വാഞ്ഛിക്കുക

രോഹനും റീമയും റോഡിലൂടെ അഞ്ചു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പൂച്ച ബഗീര തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഓടിപ്പോയി. ഒരു ദിവസം റീമ അവരുടെ പഴയ വീടിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിത്രത്തില്‍ ബഗീര ഉണ്ടായിരുന്നു!

സന്തോഷത്തോടെ, ദമ്പതികള്‍ അവനെ തിരികെ കൊണ്ടുവരാന്‍ പോയി. ബഗീര വീണ്ടും ഓടി. അവന്‍ എവിടെപ്പോയെന്ന് ഊഹിക്കാമോ? ഇത്തവണ, വീടു വാങ്ങിയ കുടുംബം ബഗീരയെ സംരക്ഷിക്കാമെന്നു സമ്മതിച്ചു. അനിവാര്യമായി സംഭവിക്കുന്ന കാര്യം തടയാന്‍ ഈ ദമ്പതികള്‍ക്കു കഴിഞ്ഞില്ല; ബഗീര എപ്പോഴും ''വീട്ടിലേക്കു'' മടങ്ങുക തന്നെ ചെയ്തു.

നെഹെമ്യാവ് ശൂശനിലെ രാജധാനിയില്‍ ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അവന്റെ ഹൃദയം മറ്റൊരിടത്തായിരുന്നു. അവന്റെ ''പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണത്തിന്റെ'' (നെഹെമ്യാവ് 2:3) ശൂന്യമായ അവസ്ഥയെക്കുറിച്ച് അവന്‍ കേട്ടു. അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ''നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കണമേ'' (1:8-9).

ഹൃദയം ഉള്ളിടത്താണ് വീട്, എന്നവര്‍ പറയുന്നു. നെഹെമ്യാവിന്റെ കാര്യത്തില്‍, വീടിനോടുള്ള ആഗ്രഹം ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനേക്കാള്‍ അപ്പുറമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മയാണ് അവന്‍ ഏറ്റവുമധികം ആഗ്രഹിച്ചത്. യെരുശലേം ''എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു.''

ആഴമായി നാം അനുഭവിക്കുന്ന അസംതൃപ്തി, യഥാര്‍ത്ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള വാഞ്ഛയാണ്. അവിടുത്തോടൊപ്പം വീട്ടിലായിരിക്കാന്‍ നാം കൊതിക്കുന്നു.

ദൈവം അവിടെയുണ്ട്

പ്രായമായ തന്റെ പിതാവിനായി ഓബ്രി ഒരു കമ്പിളിക്കോട്ടു വാങ്ങിയെങ്കിലും, അതു ധരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന്, അവള്‍ ഒരു പ്രോത്സാഹനക്കുറിപ്പും 20 ഡോളറിന്റെ നോട്ടും പോക്കറ്റില്‍ ഇട്ട് ജാക്കറ്റ് ജീവകാരുണ്യത്തിനായി നല്‍കി.

തൊണ്ണൂറു മൈല്‍ അകലെ, കുടുംബത്തിലെ ഛിദ്രം സഹിക്കവയ്യാതെ, പത്തൊന്‍പതുകാരനായ കെല്ലി തന്റെ കോട്ടുപോലും എടുക്കാതെ വീടു വിട്ടു. തനിക്കു പോകാന്‍ കഴിയുന്ന ഒരിടത്തെക്കുറിച്ചു മാത്രമേ അവനറിയുമായിരുന്നുള്ളു- അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മുത്തശ്ശിയുടെ വീട്. മണിക്കൂറുകള്‍ക്കു ശേഷം അവന്‍ ബസ്സിറങ്ങി മുത്തശ്ശിയുടെ കരവലയത്തിലമര്‍ന്നു. ശീതക്കാറ്റില്‍ നിന്ന് അവനെ രക്ഷിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു, ''നിനക്കുവേണ്ടി നമുക്കൊരു കോട്ടു വാങ്ങണം!'' മിഷന്‍ സ്‌റ്റോറില്‍, കെല്ലി തനിക്കിഷ്ടപ്പെട്ട ഒരു കോട്ടു കണ്ടെത്തി. കൈകള്‍ പോക്കറ്റിലേക്കു താഴ്ത്തിയപ്പോള്‍ ഒരു കവര്‍ കൈയില്‍ തടഞ്ഞു - അതില്‍ 20 ഡോളറും ഓബ്രിയുടെ കുറിപ്പും.

യാക്കോബ് തന്റെ ജീവനെ ഭയന്ന്, ഛിദ്രിച്ച കുടുംബത്തില്‍നിന്ന് ഓടിപ്പോയി (ഉല്പത്തി 27:41-45). രാത്രിയില്‍ അവന്‍ ഒരിടത്തു വിശ്രമിച്ചപ്പോള്‍, ദൈവം സ്വപ്‌നത്തില്‍ യാക്കോബിനു സ്വയം വെളിപ്പെടുത്തി. 'ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്; നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും'' എന്നു ദൈവം അവനോടു പറഞ്ഞു (28:15). യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു, ''ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിക്കുവാന്‍ ആഹാരവും ധരിക്കുവാന്‍ വസ്ത്രവും എനിക്കു തരികയും ... ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും' (വാ. 20-21).

യാക്കോബ് ഒരു പരുക്കന്‍ യാഗപീഠം ഉണ്ടാക്കി, ആ സ്ഥലത്തിന് 'ദൈവത്തിന്റെ ഭവനം' എന്നു പേരിട്ടു (വാ. 22). ഓബ്രിയുടെ കുറിപ്പും ആ 20 ഡോളറും താന്‍ പോകുന്നിടത്തെല്ലാം കെല്ലി കൊണ്ടുപോകുന്നു. നാം എവിടേക്ക് ഓടിയാലും അവിടെ ദൈവം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അവ രണ്ടും.

കാണാത്ത കാഴ്ച

യൂറി ഗഗാരിന്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായതിനുശേഷം, അദ്ദേഹം ഒരു റഷ്യന്‍ ഗ്രാമപ്രദേശത്ത് പാരച്യൂട്ടില്‍ വന്നിറങ്ങി. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ബഹിരാകാശ യാത്രികനെ കര്‍ഷക സ്ത്രീ കണ്ടു. ഹെല്‍മെറ്റ് ധരിച്ച് രണ്ട് പാരച്യൂട്ടുകള്‍ വലിച്ചിഴച്ചു വന്ന അദ്ദേഹത്തോട് അവര്‍ അത്ഭുതത്തോടെ ചോദിച്ചു, 'നിങ്ങള്‍ ബഹിരാകാശത്തു നിന്നു വന്നതാണോ?' “വാസ്തവം പറഞ്ഞാല്‍, ഞാന്‍ അവിടെനിന്നാണ്'' അദ്ദേഹം പറഞ്ഞു.

ദുഃഖകരമെന്നു പറയട്ടെ, സോവിയറ്റ് നേതാക്കള്‍ ചരിത്രപരമായ ആ പറക്കലിനെ മതവിരുദ്ധ പ്രചാരണമാക്കി മാറ്റി. “ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയി, പക്ഷേ അദ്ദേഹം അവിടെ ഒരു ദൈവത്തെയും കണ്ടില്ല,’’ അവരുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. (ഗഗാറിന്‍ പക്ഷേ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.) സി.എസ്. ലൂയിസ് നിരീക്ഷിച്ചതുപോലെ, “[ദൈവത്തെ] ഭൂമിയില്‍ കാണാത്തവര്‍ അവനെ ബഹിരാകാശത്ത് കണ്ടെത്താന്‍ സാധ്യതയില്ല.’’

ഈ ജീവിതത്തില്‍ ദൈവത്തെ അവഗണിക്കുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പു നല്‍കി. മരിച്ച രണ്ടുപേരുടെ കഥ അവിടുന്നു പറഞ്ഞു - ദൈവത്തിനുവേണ്ടി സമയമില്ലാത്ത ഒരു ധനികനും, വിശ്വാസത്തില്‍ സമ്പന്നനായ നിരാലംബനായ ലാസറും (ലൂക്കൊസ് 16:19-31). ദണ്ഡനത്തില്‍ കഴിയുമ്പോഴും, ധനികന്‍, ഭൂമിയിലുള്ള തന്റെ സഹോദരന്മാര്‍ക്കായി അബ്രഹാമിനോട് അപേക്ഷിച്ചു. “ലാസറിനെ അവരുടെ അടുത്തേക്ക് അയയ്ക്കുക’’ എന്ന്. അവന്‍ അബ്രഹാമിനോട് അപേക്ഷിച്ചു, 'മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും'' (വാ. 27, 30). അബ്രഹാം, ശരിയായ പ്രശ്‌നം അവനെ ബോധ്യപ്പെടുത്തി, “അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാതിരുന്നാല്‍, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല'' (വാ. 31).

ഓസ്വാള്‍ഡ് ചേംബേഴ്‌സ് എഴുതി: “കാണുന്നത് ഒരിക്കലും വിശ്വാസമല്ല. 'നാം കാണുന്ന കാര്യങ്ങളെ നാം വിശ്വസിക്കുന്നതിന്റെ വെളിച്ചത്തില്‍ നാം വ്യാഖ്യാനിക്കുന്നു.’’

സൗഖ്യത്തിനായി ഒരു വൃക്ഷം

ഏകദേശം 2.19 കോടി രൂപയ്ക്ക്, നിങ്ങള്‍ക്ക് ഒരു പുതിയ മക്ക്‌ലാരന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ കഴിയും. 710 കുതിരശക്തി ഉള്ള വി8 എഞ്ചിനാണ് വാഹനത്തിനുള്ളത്. നിങ്ങളുടെ പ്രഭാത യാത്രയ്ക്ക് ആവശ്യമായതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

തീര്‍ച്ചയായും, ആ ശക്തി മുഴുവനും ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു പ്രലോഭനമുണ്ടായേക്കാം. ഒരു ഡ്രൈവര്‍ തന്റെ കാര്‍ വളരെ വേഗതയുള്ളതാണെന്നു മനസ്സിലാക്കി. അത് ഒരു മികച്ച ഷോറൂമില്‍ നിന്ന് വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആക്രിക്കൂമ്പാരത്തിലേക്കു തള്ളപ്പെട്ടു! കാര്‍ വാങ്ങി ഒരു ദിവസത്തിനുശേഷം അയാള്‍ അത് ഒരു മരത്തില്‍ കൊണ്ടിടിച്ചു (അയാള്‍ രക്ഷപ്പെട്ടു, നന്ദി).

ബൈബിളിലെ കഥ തുടങ്ങി മൂന്ന് അധ്യായങ്ങള്‍ക്കുശേഷം, തെറ്റായ ഒരു തിരഞ്ഞെടുപ്പും ഒരു വൃക്ഷവും ദൈവത്തിന്റെ നല്ല സൃഷ്ടിയെ എങ്ങനെ ബാധിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. ആദാമും ഹവ്വായും, ഫലം ഭക്ഷിക്കരുതെന്ന് അവരെ വിലക്കിയിരുന്ന ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു (ഉല്പത്തി 3:11). കഥ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളു, പക്ഷേ പറുദീസ ശപിക്കപ്പെട്ടു (വാ. 14-19).

ഈ ശാപം ഇല്ലാതാക്കുന്നതില്‍ മറ്റൊരു വൃക്ഷം പങ്കു വഹിച്ചു - യേശു നമുക്കുവേണ്ടി വഹിച്ച ക്രൂശ്. അവന്റെ മരണം, അവനോടൊപ്പമുള്ള ഒരു ഭാവി നമുക്കായി വിലയ്ക്കു വാങ്ങി (ആവര്‍ത്തനം 21:23; ഗലാത്യര്‍ 3:13).

ബൈബിളിന്റെ അവസാന അധ്യായത്തില്‍ ഈ കഥ പൂര്‍ണ്ണമാകുന്നു. 'ജീവജല' നദിയുടെ കരയില്‍ വളരുന്ന 'ജീവവൃക്ഷ''ത്തെക്കുറിച്ച് അവിടെ നാം വായിക്കുന്നു (വെളിപ്പാട് 22:1-2). യോഹന്നാന്‍ വിവരിക്കുന്നതുപോലെ, 'വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു'' (വാ. 2). 'യാതൊരു ശാപവും ഇനി ഉണ്ടാകയില്ല' എന്നവന്‍ ഉറപ്പു നല്‍കുന്നു (വാ. 3). നാമെല്ലാവരും കൊതിച്ച, അവര്‍ എക്കാലവും സന്തോഷത്തോടെ ജീവിക്കും, എന്ന പര്യവസാനത്തില്‍ ദൈവത്തിന്റെ കഥ എത്തിച്ചേരുന്നു.

ഹിമസംഗീതം

അമേരിക്കയിലെ മധ്യവര്‍ഗ്ഗ ജനം പാര്‍ക്കുന്ന ഒരു പ്രദേശത്തെ ഒരു സംഗീത ബാന്‍ഡ്, ഓരോ വര്‍ഷവും നഗരത്തില്‍ സംഭവിക്കുന്ന ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ഒരു ഗാനം ആലപിക്കുന്നു. 'ഞങ്ങള്‍ക്ക് വര്‍ഷത്തിലെ ആദ്യത്തെ യഥാര്‍ത്ഥ മഞ്ഞുവീഴ്ച ലഭിക്കുമ്പോള്‍, അതു പാവനമായ ഒരു കാര്യം സംഭവിക്കുന്നതുപോലെയാണ്,'' ബാന്‍ഡിന്റെ സഹസ്ഥാപകന്‍ വിശദീകരിക്കുന്നു: 'ഒരു പുതിയ തുടക്കത്തിന്റെ ഒരംശം പോലെ. നഗരം മന്ദഗതിയിലാകുകയും നിശ്ശബ്ദമാകുകയും ചെയ്യുന്നു.''

കനത്ത മഞ്ഞുവീഴ്ച നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍, അത് ഒരു പാട്ടിന് എങ്ങനെ പ്രചോദനമാകുമെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. മഞ്ഞ് മാലിന്യത്തെയും പഴക്കത്തെയും മറയ്ക്കുമ്പോള്‍, ഒരു മാസ്മരികമായ ശാന്തത ലോകത്തെ അലങ്കരിക്കുന്നു. കുറച്ച് നിമിഷത്തേക്ക്, ശൈത്യത്തിന്റെ വിരസത തിളക്കമുള്ളതാകുകയും ചിന്തിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

ദൈവത്തെക്കുറിച്ച് സഹായകരമായ ഒരു വീക്ഷണം ഉണ്ടായിരുന്ന ഇയ്യോബിന്റെ സ്‌നേഹിതനായ എലീഹൂ, സൃഷ്ടി നമ്മുടെ ശ്രദ്ധയെ എങ്ങനെ ക്ഷണിക്കുന്നുവെന്ന് രേഖപ്പെടുത്തി. 'ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു'' (ഇയ്യോബ് 37:5). 'അവന്‍ ഹിമത്തോട്: ഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.'' അത്തരം മഹിമയ്ക്ക് നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്താനും ഭക്തിയോടെ നില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കാനും കഴിയും. 'താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിയത്തക്കവിധം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു'' (വാ. 7) എലീഹൂ നിരീക്ഷിച്ചു.

നമുക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രകൃതി ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നു. നമുക്ക് എന്തു സംഭവിക്കുന്നുവെന്നോ നമുക്കു ചുറ്റും നാം നിരീക്ഷിക്കുന്നതെന്താണെന്നോ പരിഗണിക്കാതെ - ഗംഭീരമോ, ഭയാനകമോ, മുഷിപ്പനോ ആയ - ഓരോ നിമിഷവും നമ്മുടെ ആരാധനയെ പ്രചോദിപ്പിക്കും. നമ്മുടെ ഉള്ളിലെ കവിയുടെ ഹൃദയം വിശുദ്ധ നിശബ്ദതയെ മോഹിക്കുന്നു.

ഗതികെട്ട പരിഹാരങ്ങള്‍

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഓറഞ്ചിലെ വില്യം മനഃപൂര്‍വ്വം തന്റെ രാജ്യത്തിന്റെ ഭൂരിഭാഗവും വെള്ളപ്പൊക്കത്തില്‍ മുക്കി. അതിക്രമിച്ചു കടന്ന സ്‌പെയിനിന്റെ സൈന്യത്തെ തുരത്താനുള്ള ശ്രമത്തിലാണ് ഡച്ച് രാജാവ് ഇത്രയും കടുത്ത നടപടി സ്വീകരിച്ചത്. അതു ഫലവത്തായില്ലെന്നു മാത്രമല്ല, മികച്ച കൃഷിസ്ഥലങ്ങളുടെ വലിയൊരു ഭാഗം കടലില്‍ നഷ്ടപ്പെടുകയും ചെയ്തു. 'ഗതികെട്ട സമയങ്ങള്‍ ഗതികെട്ട നടപടികള്‍ ആവശ്യപ്പെടുന്നു,'' അവര്‍ പറയുന്നു.

യെശയ്യാവിന്റെ കാലത്ത്, അശ്ശൂര്‍ സൈന്യം ഭീഷണിപ്പെടുത്തിയപ്പോള്‍ യെരൂശലേം ഗതികെട്ട നടപടികളിലേക്ക് തിരിഞ്ഞു. ഉപരോധത്തെ നേരിടാന്‍ ജലസംഭരണ സംവിധാനം സൃഷ്ടിക്കുകയും ജനങ്ങള്‍ വീടുകള്‍ ഇടിച്ചുകളഞ്ഞ് മതിലുകള്‍ പണിതുയര്‍ത്തുകയും ചെയ്തു. അത്തരം തന്ത്രങ്ങള്‍ വിവേകപൂര്‍വ്വം ആയിരിക്കാം, പക്ഷേ അവര്‍ ഏറ്റവും പ്രധാനപ്പെട്ട നടപടിയെ അവഗണിച്ചു. 'പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല' (യെശയ്യാവ് 22:11).

ഇന്ന് നമ്മുടെ വീടുകള്‍ക്ക് പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൈന്യത്തെ നാം നേരിടാന്‍ സാധ്യതയില്ല. 'പോരാട്ടം എപ്പോഴും കടന്നുവരുന്നത് സാധാരണ വഴികളില്‍ സാധാരണ ആളുകളിലൂടെയായിരിക്കും' ഓസ്വാള്‍ഡ് ചേംബേഴ്‌സ് പറഞ്ഞു. എന്നിരുന്നാലും, അത്തരം 'ആക്രമണങ്ങള്‍' യഥാര്‍ത്ഥ ഭീഷണികള്‍ തന്നെയാണ്. നന്ദിയോടെ, നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്കായി ആദ്യം അവനിലേക്ക് തിരിയാനുള്ള ദൈവത്തിന്റെ ക്ഷണവും അവ കൊണ്ടുവരുന്നു എന്നതില്‍ നമുക്കു നന്ദിയുള്ളവരാകാം.

ജീവിതത്തിലെ അസ്വസ്ഥതകളും തടസ്സങ്ങളും വരുമ്പോള്‍, അവ ദൈവത്തിലേക്ക് തിരിയാനുള്ള അവസരങ്ങളായി നാം കാണുമോ? അതോ നമ്മുടെ സ്വന്തം ഗതികെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുമോ?

അലകളുടെ പ്രഭാവം

ഉത്തര ഘാനയിലെ (ആഫ്രിക്ക) ചെറിയ ബൈബിള്‍ കോളേജ് ആകര്‍ഷണീയമായ ഒന്നായിരുന്നില്ല - തകര ഷീറ്റിന്റെ മേല്‍ക്കൂരയുള്ള ഒരു നീണ്ട കെട്ടിടവും ഒരു പിടി വിദ്യാര്‍ത്ഥികളും. എന്നിട്ടും ബോബ് ഹെയ്‌സ് തന്റെ ജീവിതം ആ വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു. ചിലപ്പോഴൊക്കെ അവര്‍ വിമുഖത കാണിച്ചിട്ടും അദ്ദേഹം അവര്‍ക്ക് നേതൃപദവികള്‍ നല്‍കി, പ്രസംഗിക്കാനും പഠിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ബോബ് വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു, പക്ഷേ ഡസന്‍ കണക്കിന് സഭകളും സ്‌കൂളുകളും പുതിയ രണ്ട് ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഘാനയില്‍ ഉടനീളം വളര്‍ന്നു - എല്ലാം ആരംഭിച്ചത് ആ എളിയ സ്‌കൂളിലെ ബിരുദധാരികളാണ്.

അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ (ബി.സി. 465-424 ) ഭരണകാലത്ത്, എസ്രാ എന്ന ശാസ്ത്രി യെഹൂദ പ്രവാസികളെ കൂട്ടിവരുത്തി യെരുശലേമിലേക്ക് മടങ്ങി. അവരുടെ ഇടയില്‍ ലേവ്യരെ കണ്ടെത്താന്‍ എസ്രായ്ക്കു കഴിഞ്ഞില്ല (എസ്രാ 8:15). പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യാന്‍ അവന് ലേവ്യരെ ആവശ്യമായിരുന്നു. അതുകൊണ്ട് ''ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്'' അവന്‍ നേതാക്കളെ നിയോഗിച്ചു (വാ. 17). അവര്‍ അങ്ങനെ ചെയ്തു (വാ. 18-20), എസ്രാ എല്ലാവരെയും ഉപവാസത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിച്ചു (വാ. 21).

എസ്രാ എന്ന പേരിന്റെ അര്‍ത്ഥം ''സഹായി'' എന്നാണ്, നല്ല നേതൃത്വത്തിന്റെ ഹൃദയഭാഗത്ത് വസിക്കുന്ന ഒരു സ്വഭാവമാണിത്. എസ്രായുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മാര്‍ഗ്ഗനിര്‍ദേശപ്രകാരം, അവനും അവന്റെ കൂട്ടാളികളും യെരുശലേമില്‍ ആത്മീയ ഉണര്‍വ്വിനു കാരണമായി (9-10 അധ്യായങ്ങള്‍ കാണുക). അവര്‍ക്ക് വേണ്ടത് അല്പം പ്രോത്സാഹനവും വിവേകപൂര്‍ണ്ണമായ മാര്‍ഗ്ഗനിര്‍ദേശവുമായിരുന്നു.

ദൈവത്തിന്റെ സഭയും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല ഉപദേഷ്ടാക്കള്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്കും അത് ചെയ്യാന്‍ നാം ആഗ്രഹിക്കും. അത്തരമൊരു സ്വാധീനം നമ്മുടെ ജീവിതകാലത്തിനപ്പുറത്തേക്ക് എത്തും. ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ ചെയ്ത പ്രവൃത്തി നിത്യതയിലേക്കു വ്യാപിക്കുന്നു.

സംസാരശേഷി എന്ന ക്രിസ്തുമസ് സമ്മാനം

ശസ്ത്രക്രിയാനന്തരമുണ്ടായ പക്ഷാഘാതം ടോമിന്റെ സംസാരശേഷി നഷ്ടപ്പെടുത്തുകയും ഒരു നീണ്ട പുനരധിവാസ പ്രക്രിയയെ താന്‍ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്തു. ആഴ്ചകള്‍ക്കുശേഷം, ഞങ്ങളുടെ സഭയിലെ താങ്ക്‌സ്ഗിവിംഗ് ശുശ്രൂഷയില്‍ അദ്ദേഹം കടന്നുവന്നപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ആശ്ചര്യപ്പെട്ടു. എന്താണ് പറയേണ്ടതെന്ന് അന്വേഷിച്ച്, അദ്ദേഹം വാക്കുകള്‍ ഉച്ചരിക്കുകയും സ്വയം ആവര്‍ത്തിക്കുകയും ദിവസങ്ങളും സമയവും തെറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യം വ്യക്തമായിരുന്നു: അദ്ദേഹം ദൈവത്തെ സ്തുതിക്കുകയായിരുന്നു! നിങ്ങളുടെ ഹൃദയം തകര്‍ക്കപ്പെടാനും അതേസമയം തന്നെ അനുഗ്രഹിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു നിമിഷമായിരുന്നു അത്.

''ക്രിസ്തുമസ്-പൂര്‍വ്വ കഥ''യില്‍, സംസാരശേഷി നഷ്ടപ്പെട്ട ഒരാളെ നാം കണ്ടുമുട്ടുന്നു. ഗബ്രിയേല്‍ ദൂതന്‍ പുരോഹിതനായ സെഖര്യാവിനു പ്രത്യക്ഷപ്പെട്ടു, അവന്‍ ഒരു വലിയ പ്രവാചകന്റെ പിതാവാകുമെന്ന് അവനോട് പറഞ്ഞു (ലൂക്കൊസ് 1:11-17 കാണുക). സെഖര്യാവും ഭാര്യയും വൃദ്ധരായിരുന്നു, അതിനാല്‍ അവന്‍ അതിനെ സംശയിച്ചു. അപ്പോഴാണ് ഗബ്രിയേല്‍ ''അതു സംഭവിക്കും വരെ'' അവന്‍ സംസാരിക്കയില്ലെന്ന് പറഞ്ഞത് (വാ. 20).

അന്ന് അതു സംഭവിച്ചു. അത്ഭുത ശിശുവിന് പേരിടാനുള്ള ചടങ്ങില്‍ സെഖര്യാവ് സംസാരിച്ചു. തന്റെ ആദ്യ വാക്കുകളാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 64). പിന്നെ അവന്‍ പറഞ്ഞു, ''യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍; അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്തു'' (വാ. 68).

സെഖര്യാവിനെപ്പോലെ, തനിക്കു സംസാരിക്കാന്‍ കഴിഞ്ഞയുടനെ ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു ടോമിന്റെയും പ്രതികരണം. അവരുടെ നാവുകളും മനസ്സും നിര്‍മ്മിച്ചവന്റെ നേരെ അവരുടെ ഹൃദയം ചാഞ്ഞു. ഈ സീസണില്‍ നമ്മെ അഭിമുഖീകരിക്കുന്നതെന്താണെങ്കിലും, നമുക്കും അതേ രീതിയില്‍ പ്രതികരിക്കാന്‍ കഴിയും.